വെള്ളംകുളങ്ങര ചുണ്ടന്റെ ലണ്ടന്‍ യാത്ര വൈകും

ഹരിപ്പാട്: വെള്ളംകുളങ്ങര ചുണ്ടന്റെ ലണ്ടന്‍ യാത്ര വൈകുമെന്നുറപ്പായതോടെ നെഹ്റുട്രോഫിയില്‍ പങ്കെടുക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. എരമല്ലൂര്‍ കാക്കത്തുരുത്ത് ബോട്ട് ക്ളബാണ് ഇക്കുറി വെള്ളംകുളങ്ങര ചുണ്ടന്‍ നെഹ്റുട്രോഫിയിലെത്തിക്കുന്നത്.
ലണ്ടനിലെ തൈംസ് നദിയിലെ പ്രദര്‍ശന തുഴച്ചിലിന് ശേഷം ബ്രിട്ടനിലെ രാജ്ഞിക്ക് സമ്മാനമായി നല്‍കുന്ന ഈ ജലരാജാവിന് പിന്നീട് ബ്രിട്ടീഷ് മ്യൂസിയത്തിലായിരിക്കും സ്ഥാനം. മലയാളി സാംസ്കാരിക സംഘടനയായ ഗ്ളോബല്‍ കേരളാ ഇനിഷ്യേറ്റീവ് കേരളീയമാണ് കേരളാ കാര്‍ണിവലിന്റെ ഭാഗമായി ചുണ്ടനെ ലണ്ടനില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നത്.
കഴിഞ്ഞ എട്ടിന് തൈംസ് നദിയില്‍ പ്രദര്‍ശന തുഴച്ചില്‍ നടത്തുന്നതിന് മെയ് 28 ന് കൊച്ചില്‍ നിന്ന്് കപ്പലില്‍ കൊണ്ടുപോകാനായിരുന്നു തീരുമാനമെങ്കിലും കേന്ദ്ര വിദേശകാര്യ വകുപ്പില്‍ നിന്ന് അനുമതി വൈകിയതാണ് ഈ ജലരാജാവിന് രാജ്യംവിടാന്‍ കാലതാമസമായത്.
സപ്തംബറില്‍ വള്ളം കടല്‍ കടത്താമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 18,90,000 രൂപയ്ക്കാണ് വള്ളം വിറ്റത്. പുതിയ വെള്ളംകുളങ്ങര ചുണ്ടന്‍ പ്രാവര്‍ത്തികമാക്കാന്‍ വള്ളസമിതി നീക്കം തുടങ്ങി.